കോൽക്കത്ത: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് വിട്ട് എജെയുപി എന്ന പാർട്ടി രൂപവത്കരിച്ച ഹുമയൂൺ കബീറിന്റെ പേരിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട വീഡിയോ വിവാദത്തിൽ.
തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമത ബാനർജിയെ പരാജയപ്പെടുത്തണമെന്നും മുതിർന്ന ബിജെപി നേതാക്കളുമായി തനിക്ക് ബന്ധമുണ്ടെന്നും വീഡിയോയിൽ പറയുന്നു.
മുഖ്യമന്ത്രിസ്ഥാനത്തുനിന്നു മമതയെ സ്ഥാനഭ്രഷ്ടയാക്കാൻ ഏതുപരിധി വരെയും പോകുമെന്ന് വീഡിയോയിൽ പറയുന്നുണ്ട്.
വീഡിയോ പുറത്തുവന്നതിനു പിന്നാലെ ഹുമയൂൺ കബീറിനെതിരേ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. പശ്ചിമബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി, ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, പ്രധാനമന്ത്രിയുടെ ഓഫീസ് എന്നിവിടങ്ങളിൽ കബീറിനു ബന്ധമുണ്ടെന്ന ആരോപണത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്ന് തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടു.
അതേസമയം, വീഡിയോ തന്റേതല്ലെന്നും എഐ വഴി നിർമിച്ചതാണെന്നും ഹുമയൂൺ കബീർ പറഞ്ഞു. വീഡിയോ നിഷേധിച്ച് എജെയുപിയും രംഗത്തെത്തി.
മുർഷിദാബാദിൽനിന്നുള്ള നേതാവായ ഹുമയൂൺ കബീർ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടുമുന്‍പാണ് തൃണമൂൽ കോൺഗ്രസ് വിട്ട് സ്വന്തമായി പാർട്ടി രൂപവത്കരിച്ചത്.